Foto

ലോക്ക്ഡൗണിലെ 104 ദിവസം ബൈബിള്‍ പകര്‍ത്തിയെഴുതി മണിപ്പൂരില്‍ നിന്നുള്ള കൗമാരക്കാരി

ഇംഫാൽ: കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിലെ 104 ദിവസം കൊണ്ട് ബൈബിള്‍ പകര്‍ത്തിയെഴുതി മണിപ്പൂരിൽ നിന്നുള്ള എൻ‌ഗാഹ്മിന്നി ഖോൾ‌ഹോ എന്ന കൗമാരക്കാരി ശ്രദ്ധയാകര്‍ഷിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തെ കുറിച്ചുള്ള അറിവും, ജ്ഞാനവും വർദ്ധിക്കുന്നതിന് വേണ്ടിയാണ് അമ്മയുടെ നിർദ്ദേശമനുസരിച്ചു കൊറോണ കാലത്തു വിശുദ്ധ ഗ്രന്ഥം പകര്‍ത്തിയെഴുതാന്‍ ഈ പതിനാറു വയസ്സുകാരി തീരുമാനിക്കുന്നത്. മെയ് 18നു ആരംഭിച്ച ദൗത്യം ആഗസ്റ്റ് 29 വരെ നീണ്ടു. പഴയനിയമം 1603 പേജുകളിലും പുതിയനിയമം 626 പേജുകളിലും എഴുതിയാണ് ഈ മിടുമിടുക്കി ബൈബിള്‍ പകര്‍ത്തിയെഴുതല്‍ പൂര്‍ത്തിയാക്കിയത്.

തുടക്കത്തിൽ ദിവസത്തിൽ കുറഞ്ഞത് 10 മണിക്കൂറെങ്കിലും ഇതിനായി ചെലവഴിക്കുമായിരിന്നുവെന്നും ജൂലൈ 20ന് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതിനുശേഷം ഇത് ഏഴു മണിക്കൂറായി കുറച്ചുവെന്നും ഇപ്പോൾ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന എൻ‌ഗാഹ്മിന്നി ഖോൾ‌ഹോ പറഞ്ഞു. ഒരു ഡോക്ടറായി സമൂഹത്തെ സേവിക്കാനാണു താൽപ്പര്യമെന്നും ഒരു ക്രിസ്ത്യാനി എന്ന നിലയിൽ നാം മാതൃകാപരമായ ജീവിതം നയിക്കുകയും, സമൂഹത്തിന് കഴിയുന്ന സംഭാവന നൽകുകയും വേണമെന്നും എൻഗാഹ്മിന്നി കൂട്ടിച്ചേര്‍ത്തു. കാങ്‌പോക്പി ക്രിസ്ത്യൻ ചർച്ചിന്റെ ലൈബ്രറിയിലേക്ക് വിശുദ്ധ ഗ്രന്ഥത്തിന്റെ കയ്യെഴുത്തു പ്രതി നൽകാനാണ് എൻ‌ഗാഹ്മിന്നിയുടെ തീരുമാനം.

Comments

leave a reply

Related News